സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇതുവരെ മാർച്ച് 22 മുതൽ 75 പേരാണ് കടൽ കടന്നെത്തിയത്. 

ചെന്നൈ: ശ്രീലങ്കയിൽ നിന്നും 15 അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. സ്ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം പതിനഞ്ച് പേരും രാമേശ്വരം ധനുഷ്കോടിയിലാണെത്തിയത്. പുലർച്ചെയോടെയെത്തിയ ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രിലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയംപ്രാപിക്കുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇതുവരെ മാർച്ച് 22 മുതൽ 75 പേരാണ് കടൽ കടന്നെത്തിയത്. 

രാജപക്സെ സഹോദരൻമാ‍ര്‍ക്കിടയിൽ ഭിന്നത രൂക്ഷം; അടിയന്തര സാഹചര്യം നേരിടാൻ ലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം

കൊളംബോ: ശ്രീലങ്കയ്ക്ക് 3500 കോടിയുടെ കൂടി അടിയന്തര സഹായം അനുവദിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ശ്രീലങ്ക. ഐഎംഎഫിൽ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കൻ ധനമന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ സഹായം ഉപയോ​ഗിക്കുക. 

അതിനിടെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ രജപക്സെ സഹോദരന്മാർക്ക് ഇടയിൽ ഭിന്നത രൂക്ഷമായതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.