സ്റ്റാലിന്റെയും പനീര്‍സെല്‍വത്തിന്റെയും സുരക്ഷാച്ചുമതല ഇനി തമിഴ്‍നാട് പൊലീസിന്; നടപടി കേന്ദ്രം സുരക്ഷ പിന്‍വലിച്ചതിനാല്‍
ഇരുവർക്കും സുരക്ഷാ ഭീഷണിയില്ലെന്ന് വിലയിരുത്തിയാണ് അർധ സൈനിക കമാൻഡോകളുടെ സുരക്ഷ കേന്ദ്രം പിൻവലിച്ചത്. ഇരു നേതാക്കളുടെയും സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നടപടി.
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെയും തമിഴ്‍നാട് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവത്തിന്‍റെയും സുരക്ഷാ ചുമതല തമിഴ്‍നാട് പൊലീസ് ഏറ്റെടുത്തു. സ്റ്റാലിന് ഏര്‍പ്പെടുത്തിയിരുന്ന, സിആര്‍പിഎഫിന്‍റെ ഇസഡ് പ്ലസ് സുരക്ഷയും, പനീർസെൽവത്തിന്റെ വൈ പ്ലസ് സുരക്ഷയും കേന്ദ്രം പിൻവലിച്ച സാഹചര്യത്തിലാണ് നടപടി.
ഇരുവർക്കും സുരക്ഷാ ഭീഷണിയില്ലെന്ന് വിലയിരുത്തിയാണ് അർധ സൈനിക കമാൻഡോകളുടെ സുരക്ഷ കേന്ദ്രം പിൻവലിച്ചത്. ഇരു നേതാക്കളുടെയും സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. സുരക്ഷ പിന്‍വലിക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
സുരക്ഷാ ഭീഷണിയുണ്ടെന്ന ഐ ബി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2017ലാണ് പനീര്‍സെല്‍വത്തിന് വൈ പ്ലസ് സുരക്ഷ നല്‍കിയത്. വൈ പ്ലസ് സുരക്ഷയുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും അംഗരക്ഷകര്‍ പനീര്‍സെല്‍വത്തിനൊപ്പം ഉണ്ടായിരുന്നു.