ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി, ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഭരണഘടനാ ഭേദഗതി, ഗവർണർ നിയമനം, ഭാഷാ നയം, ധനകാര്യം തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് റിപ്പോർട്ട്.

ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന അധികാര ബന്ധങ്ങളിൽ വിപ്ലവകരമായ പുനർനിർണ്ണയം ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം വേണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. ബുധനാഴ്ച തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ റിപ്പോർട്ടിന്‍റെ ആദ്യഭാഗം മേശപ്പുറത്ത് വെച്ചു. രാജ്യം കൈവരിച്ച രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത രീതിയിൽ കേന്ദ്രീകൃതമായ ഭരണസംവിധാനമാണ് നിലവിലുള്ളതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഭരണഘടനാ ഭേദഗതികളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർണ്ണായകമായ അധികാരം നൽകണമെന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഏതൊരു ഭരണഘടനാ ഭേദഗതിക്കും ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന മൂന്നിൽ രണ്ട് സംസ്ഥാനങ്ങളുടെ അംഗീകാരം വേണമെന്ന് സമിതി നിർദ്ദേശിക്കുന്നു. കൂടാതെ, സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള പാർലമെന്‍റിന്‍റെ അധികാരത്തിന് കടിഞ്ഞാൺ വേണമെന്നും പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നത് നിരോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഗവർണർ നിയമനത്തിൽ നിയമസഭ നിർദ്ദേശിക്കുന്ന മൂന്ന് പേരുകളിൽ ഒരാളെ മാത്രമേ രാഷ്ട്രപതി നിയമിക്കാവൂ എന്നും ഗവർണറുടെ വിവേചനാധികാരത്തിന് വ്യക്തമായ പരിധികൾ നിശ്ചയിക്കണമെന്നും സമിതി ശുപാർശ ചെയ്തു.

ശക്തമായ മാറ്റങ്ങൾ വേണം

ഭാഷാ നയത്തിലും ധനകാര്യ മേഖലയിലും ശക്തമായ മാറ്റങ്ങളാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. 'ഒരു രാജ്യം, ഒരു ഭാഷ' എന്ന സങ്കല്പം ഇന്ത്യ ഉപേക്ഷിക്കണമെന്നും ഇംഗ്ലീഷിനെ കേന്ദ്രത്തിന്‍റെ സ്ഥിരമായ ഔദ്യോഗിക ഭാഷയായി ഭരണഘടനാപരമായി നിലനിർത്തണമെന്നും സമിതി പറയുന്നു. ജിഎസ്‍ടി കൗൺസിലിന്റെ തീരുമാനങ്ങൾ ഉപദേശ സ്വഭാവമുള്ളവ മാത്രമായിരിക്കണമെന്നും വോട്ടിംഗ് രീതിയിൽ മാറ്റം വേണമെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയുടെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് തന്നെ തിരികെ നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.

ലോക്സഭാ സീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കുന്നത് 2126 വരെ മരവിപ്പിക്കണമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. സംസ്ഥാനങ്ങളെ വിശ്വസിക്കുന്ന ഫെഡറൽ സംവിധാനം രാജ്യത്തെ ദുർബലപ്പെടുത്തില്ല, മറിച്ച് ജനാധിപത്യത്തെ കൂടുതൽ ആഴമുള്ളതാക്കുകയാണ് ചെയ്യുകയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇന്ത്യൻ യൂണിയന്‍റെ ഭാവി രൂപത്തെക്കുറിച്ചുള്ള ചർച്ചകൾ വെറും അക്കാദമിക് തലത്തിൽ ഒതുങ്ങേണ്ടതല്ലെന്നും നിയമനിർമ്മാണ സഭകളുടെ ഗൗരവകരമായ പരിഗണന അർഹിക്കുന്നുവെന്നും ഈ റിപ്പോർട്ടിലൂടെ തമിഴ്നാട് വ്യക്തമാക്കിയിരിക്കുകയാണ്.