സഹ പൂജാരിയുമായുണ്ടായ തർക്കത്തിനൊടുവിൽ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് വീടിന്റെ ഭിത്തിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്ന് ക്ഷേത്രത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താൽ സാധിച്ചിരുന്നില്ല.

ചെന്നൈ: നൂറ് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ നിന്നും കാണാതായ വിഗ്രഹം മുൻ പൂജാരിയുടെ വീടിന്റെ ഭിത്തിയില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് മധുരയിലെ മെലൂരിലുള്ള ക്ഷേത്രത്തിൽ നിന്നും 1915ൽ കാണാതായ ദ്രൗപതി അമ്മന്‍റെ വിഗ്രഹമാണ് കണ്ടെത്തിയത്.

അമ്പലത്തിലെ പൂജാരിമാരിൽ ഒരാളായിരുന്ന കറുപ്പസ്വാമിയുടെ പഴയ വീട്ടിൽ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. കാണാതായ വിഗ്രഹം തന്റെ കുടുംബ വീട്ടിലുണ്ടെന്ന് കറുപ്പസ്വാമിയുടെ ചെറുമകൻ മുരുഗേശൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചുമര് തുരന്ന് വിഗ്രഹം പുറത്തെടുത്തു. താൻ കുട്ടി ആയിരുന്നപ്പോൾ തന്റെ പിതാവും മുത്തച്ഛനും ചേർന്ന് ചുമരിനെ പൂജിക്കുന്നത് കണ്ടിരുന്നുവെന്നും മുരുഗേശൻ വെളിപ്പെടുത്തി.

സഹ പൂജാരിയുമായുണ്ടായ തർക്കത്തിനൊടുവിൽ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് വീടിന്റെ ഭിത്തിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്ന് ക്ഷേത്രത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താൽ സാധിച്ചിരുന്നില്ല.

1.5 അടി നീളമുള്ള വിഗ്രഹം ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. ക്ഷേത്രത്തില്‍ ഉത്സവം നടക്കാനിരിക്കെയാണ് വിഗ്രഹം കണ്ടെത്തുന്നത്. നാഗൈകട സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് 800 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്.