ബീച്ചിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കേയാണ് വിദേശവനിതയ്ക്കടക്കം കടിയേറ്റത്.

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പാപനാശം തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് രണ്ട് തെരുവുനായ്ക്കൾ സമീപത്തെത്തി വിദേശ വനിതയെ ആക്രമിച്ചത്. ഇവരുടെ ഇടതുകാൽ മുട്ടിന് മുകളിലാണ് കടിയേറ്റത്. പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീച്ചിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കേയാണ് വിദേശവനിതയ്ക്കടക്കം കടിയേറ്റത്.

കോവളം ബീച്ചിലെത്തിയ റഷ്യന്‍ സ്വദേശിനി പൗളിനയെയും ആഴ്ചകൾക്ക് മുമ്പേ തെരുവുനായ കടിച്ചിരുന്നു. വിദേശ സഞ്ചാരികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ മേഖലയ്ക്ക് നാണക്കേടുണ്ടാക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു. 0471 2773100 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം. കൺട്രോൾ റൂം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും.