യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

ലഖ്നൌ: യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് യുപിയിലാകെയുള്ള സൈക്കിൾ യാത്ര അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിക്കെതിരെ ഉത്തർപ്രദേശിലെ ജനങ്ങൾ രോഷാകുലരാണ്. അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയത്തിന് ഇത് വഴിയൊരുക്കും. 2022-ൽ 350 സീറ്റ് നേടി ജയിക്കുമെന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാറിനെതിരായ ജനങ്ങളുടെ രോഷം കാണുമ്പോൾ 400 സീറ്റിൽ ജയമുറപ്പിക്കാമെന്ന് തോന്നുന്നുവെന്നും അഖിലേഷ് പറഞ്ഞു.

കൊവിഡ് മഹാമാരി നേരിടുന്നതിൽ യോഗി സർക്കാർ പൂർണ പരാജയമായിരുന്നു. ഭരണസംവിധാനങ്ങളെല്ലാം നിഷ്ക്രിയമായി. മഹാമാരിയിൽ ജീവൻ പൊലിഞ്ഞ് അനേകം മനുഷ്യരെ ഓർക്കുകയാണ് നമ്മളിപ്പോഴെന്നും അഖിലേഷ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈക്കിൾ യാത്രയുമായി എത്താനാണ് അഖിലേഷിന്റെ പദ്ധതി. അടുത്ത വർഷം നടക്കാനിരിങ്ങുന്ന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണ് അഖിലേഷ് യാദവിന്റെ സൈക്കിൾ യാത്ര.