അഹമ്മദാബാദിലെ സ്കൂളിൽ എട്ടാം ക്ലാസുകാരൻ കുത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

അഹമ്മദാബാദ്: സ്കൂളിൽ ജൂനിയർ വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തി. അഹമ്മദാബാദിലെ ഖോക്രയിലുള്ള സെവൻത് ഡേ അഡ്‌വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയായ നയനെ എട്ടാം ക്ലാസുകാരനും മറ്റു ചില വിദ്യാർത്ഥികളും ചേർന്ന് വളയുകയായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും, എട്ടാം ക്ലാസുകാരൻ കത്തിയെടുത്ത് നയനെ കുത്തുകയുമായിരുന്നു. കുത്തിയതിന് ശേഷം കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

വയറ്റിൽ കുത്തേറ്റ നയൻ വേദനയോടെ സ്കൂളിനകത്തേക്ക് തിരികെ നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ മണിനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളെ തുടർന്ന് നയൻ മരണപ്പെടുകയായിരുന്നു. അതേസമയം, സ്കൂളിന്റെ പുറകുവശത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ജീവനക്കാരൻ തിരിച്ചറിയുകയും സ്കൂൾ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.

കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ്, പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നയന്റെ മരണത്തിന് പിന്നാലെ, രോഷാകുലരായ രക്ഷിതാക്കളും എ.ബി.വി.പി പ്രവർത്തകരും സ്കൂളിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സ്കൂളിനും ജീവനക്കാര്‍ക്കും നേരെ ആക്രമണം ഉണ്ടായി.

സംഭവത്തിൽ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുൽഭായ് പൻസെരിയ നയന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. രക്ഷിതാക്കളോട് സമ്യപനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, സംഭവത്തിൽ നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പഠനം നടത്താമെന്ന് പറഞ്ഞ മന്ത്രി, കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സാമൂഹിക മാധ്യമങ്ങളും ഗെയിമുകളും കാരണമാകുന്നതായും മന്ത്രി പറഞ്ഞു.