സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി
മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തർ പ്രദേശത്ത് ഉൾപ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്.
ദില്ലി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാർ കൊല്ലപ്പെട്ടു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലിൽ 15 ജവാന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തർ പ്രദേശത്ത് ഉൾപ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്. 12 ഡിആർജി ജവാന്മാരും അഞ്ച് സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കൽ നിന്ന് 16 ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തതായും ഡിജിപി ദുർഗേഷ് മാധവ് അവാസ്തി അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം മാത്രമാണ് കൂടുതൽ സുരക്ഷാസേനയ്ക്ക് സ്ഥലത്തെത്താൻ കഴിഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. മാവോയിസ്റ്റ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കൂടുതൽ തയ്യാറെടുപ്പുകളും ഇവർക്ക് നടത്തേണ്ടതായുണ്ടായിരുന്നെന്ന് ഡിജിപി പറഞ്ഞു. വനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാണാതായ ജവാന്മാരുടെ മൃതദേഹം കണ്ടെത്തിയത്.