ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഹര്‍ജി നല്‍കാന്‍ വൈകിയതെന്ത്? യുപി സര്‍ക്കാരിന് വിമര്‍ശനം
ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യുപി സർക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ദില്ലി: ലഖിംപൂര്‍ ഖേരി (Lakhimpur Kheri) കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി (Supreme Court). കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് എതിരെയാണ് വിമര്‍ശനം. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യുപി സർക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയും യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. എന്നാൽ ആശിഷ് മിശ്ര രാജ്യം വിടാൻ സാധ്യത ഇല്ലാത്തത് കൊണ്ടാണ് ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാത്തത് എന്നാണ് യുപി സർക്കാരിൻ്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പിന്നീട് വിധി പറയാൻ മാറ്റി. ഒരു മാധ്യമ പ്രവർത്തകൻ അടക്കം എട്ടുപേർ സംഘർഷത്തിൽ കൊല്ലപ്പെട്ട സംഭവം ആണ് ലഖിംപൂര്‍ ഖേരി കേസ്.