അനിൽ അംബാനി ഗ്രൂപ്പ് നടത്തിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം. ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമർശിച്ചു.
ദില്ലി: അനിൽ അംബാനി ഗ്രൂപ്പ് നടത്തിയ നാൽപ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ വിമർശനം. ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമർശിച്ചു. വിവിധ ബാങ്കുകളിൽ നിന്ന് പരാതി ലഭിച്ചിട്ടും ഒരു എഫ്ഐആർ മാത്രം രജിസ്റ്റർ ചെയ്തതിൽ സിബിഐയ്ക്കെതിരെയും കോടതി വിമർശനം നടത്തി. സിബിഐയുടെ സമീപനം നിയമ നടപടി ക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു.
ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. രണ്ട് അന്വേഷണ ഏജൻസികളും ഉടനടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. കേസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും നിർദേശം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടു പോകില്ലെന്ന് അനിൽ അംബാനിയുടെ അഭിഭാഷകൻ അറിയിച്ചു.
