വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തണം; അന്ത്യശാസനവുമായി സുപ്രീംകോടതി
രണ്ടാഴ്ച്ചയ്ക്കം ഉയർത്തിയ തുക നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിർദ്ദേശം നൽകി.
ദില്ലി: വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങൾക്ക് അന്ത്യശാസനവുമായി സുപ്രീം കോടതി. കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾക്കാണ് കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ച്ചയ്ക്കം ഉയർത്തിയ തുക നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി.
ഉയർന്ന പെൻഷനായുള്ള തുക വകയിരുത്തിയെന്നും രണ്ടാഴ്ച്ചക്കുള്ളിൽ ഇത് വിതരണം ചെയ്യുമെന്നും കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി..ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. 2012-ലാണ് 1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കര്‍ണാടക മോഡലില്‍ പെന്‍ഷന്‍ നിശ്ചയിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 3.07 മടങ്ങിന്റെ വര്‍ധനവാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
വഹിച്ചിരുന്ന തസ്തികയുടെ പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിന്‍റെ ചുരുങ്ങിയത് അമ്പത് ശതമാനം എങ്കിലും പെന്‍ഷനായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോൾ കോടതി നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.എന്നാൽ ഇത്തവണയും പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് സുപ്രീം കോടതി സ്വരം കടുപ്പിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ ഷൊങ്കർ രാജൻ, ആലിം അൻവർ എന്നിവർ ഹാജരായി.
Read More : മെഡിക്കൽ കമ്മീഷൻ വ്യവസ്ഥ ദുഖസത്യം; 'മോപ് അപ് റൗണ്ട്' വ്യവസ്ഥയിൽ മാറ്റം വരുത്തുമോ സുപ്രീം കോടതി