ആധാർ കാർഡ് പൗരത്വത്തിൻ്റെയോ താമസസ്ഥലത്തിൻ്റെയോ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്ന പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമായി പരിഗണിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം
ദില്ലി: ആധാർ കാർഡ് ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും എല്ലാ സംസ്ഥാന സർക്കാരുകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ആധാർ കാർഡുകൾ പൗരത്വം, താമസസ്ഥലം, ജനനത്തീയതി എന്നിവയുടെ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്നും, ഇത് കേവലം ഒരു തിരിച്ചറിയൽ രേഖയായി (identity proof) മാത്രമേ പരിഗണിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാനാണ് സുപ്രീം കോടതിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സ്കൂൾ പ്രവേശനം, വസ്തു വാങ്ങൽ, റേഷൻ കാർഡ് എന്നിവയ്ക്കടക്കം ആധാർ തെളിവായി പരക്കെ ഉപയോഗിക്കുന്നത് വഴി അനധികൃത കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ലെന്ന യു ഐ ഡി എ ഐ (UIDAI) വിജ്ഞാപനം കർശനമായി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

