വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വൈകിയതില്‍ മാപ്പ് പറഞ്ഞ് ജഡ്ജി ബിആര്‍ ഗവായ്
കഴിഞ്ഞ നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു.
ദില്ലി: വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നത് വൈകിയതില്‍ മാപ്പ് പറഞ്ഞ് സുപ്രീം കോടതി ജഡ്ജി ബി ആര്‍ ഗവായ്. ചണ്ഡീഗഡില്‍ ഒറ്റയ്ക്കുള്ള വീടുകള്‍ അപ്പാര്‍ട്ടുമെന്‍റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസില്‍ ജസ്റ്റീസുമാരായ ബി ആര്‍ ഗവായ്, എം എം സുന്ദരേഷ് എന്നിവരാണ് വാദം കേട്ടിരുന്നത്. കഴിഞ്ഞ നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും അടക്കം പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന സന്തുലനാവസ്ഥ ഉണ്ടായിരിക്കണം. നഗര വികസനത്തിന് ബന്ധപ്പെട്ട് അധികൃതര്‍ അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതീക ആഘാത പഠനം കൂടി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പരിശോധിച്ചത് കൊണ്ടാണ് കേസില്‍ വിധി പ്രസ്താവിക്കുന്നതിന് രണ്ട് മാസം സമയം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വായനയ്ക്ക്: നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന