പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും മാന്യമായ പാർപ്പിട സൗകര്യം ഒരുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ദില്ലിയിലെ മജ്നു കാ തിലയിൽ നിന്ന് ഇവരെ കുടിയൊഴിപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ

ദില്ലി: പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീടും നൽകണമെന്നും സുപ്രീം കോടതി നിർദേശം. നിലവിൽ ഇന്ത്യൻ പൗരത്വം നേടിയ പാകിസ്ഥാനിൽ നിന്ന് ദളിത് ഹിന്ദുക്കൾ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് നിർദേശം. ദില്ലിയിൽ ഇവർക്ക് മാന്യമായ പാർപ്പിട സൗകര്യം ഒരുക്കാൻ ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി മജ്നു കാ തില പ്രദേശത്ത് സിഗ്നേചർ പാലത്തിന് സമീപത്ത് താമസിച്ചിരുന്ന ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. പൗരത്വം നൽകിയത് കൊണ്ടുമാത്രം ഇവരുടെ പ്രയാസങ്ങൾക്ക് അവസാനമാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സുന്ദരേശും എൻ കോടേശ്വർ സിങും കുടിയൊഴിപ്പിക്കൽ ഭീതിയിൽ നിന്ന് ഇവരെ രക്ഷിക്കാൻ മാന്യമായ പാർപ്പിട സൗകര്യം ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിൽ ദില്ലി സർക്കാരിനോട് നാലാഴ്‌ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഈ കുടുംബങ്ങളെ താമസ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള എല്ലാ വികസന പദ്ധതികളും നിർത്തിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.