അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.

വിധി വലിയ ആശ്വാസമെന്ന് ലീഗ്

സുപ്രീം കോടതി വിധി വലിയ ആശ്വാസമാണെന്ന് മുസ്ലീം ലീഗിന്‍റെ രാജ്യസഭാ എംപി അഡ്വ. ഹാരീസ് ബീരാൻ പറഞ്ഞു. അഞ്ച് വർഷം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാർഹമാണ്. ഇതോടെ നിയമത്തിന്‍റെ നിലനിൽപ്പ് ഇല്ലാതെയായി.തർക്കം വരുമ്പോൾ ഭൂമി വഖഫ് അല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് പ്രധാനപ്പെട്ട കാര്യമാണ്. പുതിയ നിയമവും മുനമ്പവുമായി തമ്മിൽ ഒരു ബന്ധവുമില്ല. അത് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ഹാരീസ് ബീരാൻ പറഞ്ഞു.

ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍

നിയമം ഭരണഘടന ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ നീക്കമെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം മുസ്സീ മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദീർഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കൾക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കൾക്കും രേഖകൾ നിർബന്ധമാക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം.

കേന്ദ്രത്തിന്‍റെ വാദം

നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്സാമിലെ ആനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. വഖഫിൽ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും നിയമപ്രകാരമുള്ള നടപടികളിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹർജിക്കാരുടെ വാദം തെറ്റാണെന്നുമാണ് കേന്ദ്രം വാദിച്ചത്.

YouTube video player