അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാൻ പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നതെന്നും ചോദിച്ചു.
ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡി എം കെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രതിമയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.
പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ വല്ലിയൂർ വെജിറ്റബിൾ മാർക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പൊതുസ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ സർക്കാരിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പിൻവലിച്ച്, ആവശ്യമെങ്കിൽ ഉചിതമായ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. പൊതു ഇടങ്ങളും നികുതിദായകരുടെ പണവും രാഷ്ട്രീയ നേതാക്കൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.


