ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പിലാക്കാൻ പുതിയ സംവിധാനം; പേപ്പർ കോപ്പിക്കായി കാത്തു നിൽക്കരുതെന്ന് സുപ്രീം കോടതി
കൊവിഡ് സാഹചര്യത്തിൽ പരോൾ കിട്ടിയവർ ഉടൻ ജയിലിലേക്ക് മടങ്ങേണ്ടെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് കോടതി നിർദ്ദേശം നൽകി.
ദില്ലി: ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ഇലക്രോണിക് ട്രാൻസ്മിറ്റ് ജാമ്യ ഉത്തരവുകൾ നൽകാമെന്ന് സുപ്രീം കോടതി. ഉത്തരവ് ഇറങ്ങിയ ഉടൻ അത് ജയിൽ അധികൃതർക്ക് ലഭിക്കാനാണ് ഈ സംവിധാനം. ജാമ്യ ഉത്തരവിറങ്ങിയിട്ടും പലരുടെയും ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം.
കോടതി ജാമ്യം നൽകിയാലും സ്പീഡ് പോസ്റ്റ് വഴി ഉത്തരവിന്റെ പകർപ്പ് കിട്ടിയാലെ ആളെ പുറത്ത് വിടൂ എന്ന ജയിൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. ജയിലുകളിൽ ഇൻ്റർനെറ്റ് സേവനം ഉറപ്പ് വരുത്താൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, എൽ നാഗേശ്വര റാവു, എ എസ് ബൊപ്പെണ്ണ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
കൊവിഡ് സാഹചര്യത്തിൽ പരോൾ കിട്ടിയവർ ഉടൻ ജയിലിലേക്ക് മടങ്ങേണ്ടെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് കോടതി നിർദ്ദേശം നൽകി. മേയ് ഏഴിലെ ഉത്തരവ് അനുസരിച്ച് പരോൾ നേടിയവരോട് ഉടൻ ജയിലിൽ തിരിച്ചെത്താൻ ആവശ്യപ്പെടരുത്. കോടതി അടുത്ത ഉത്തരവ് പുറപ്പെടുവിക്കും വരെ നിലവിലെ സ്ഥിതി തുടരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona