സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി നടത്തുന്നത് തടയാന്‍ പൊലീസിന് അധികാരം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ദില്ലി: സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ലൈംഗികവൃത്തിക്കായെത്തിക്കുന്ന ഇരകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
70 വര്‍ഷം പഴക്കമുള്ള ‘ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്’ പ്രകാരം പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി നടത്തുന്നത് തടയാന്‍ പൊലീസിന് അധികാരം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ ചെയ്യുന്ന ജോലിയായതിനാല്‍ ഇരകളെ പുനരധിവസിപ്പിക്കുക എന്ന ആവശ്യം വരുന്നില്ലെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ റെയ്ഡ് നടത്തി പിടികൂടി സ്വമേധയാ വരുന്നവരെ പുനരധിവസിപ്പിക്കേണ്ടെന്നും ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ ശ്രമിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
