സമാന കേസിൽ നേരത്തെയുള്ള ഉത്തരവ് കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി. അന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.
ദില്ലി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. അതെസമയം ആറ് വർഷത്തോളം കെ എം ഏബ്രഹാം സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. എബ്രഹാമിന്റെ വാദത്തെ പിന്തുണച്ച സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അനൂകൂല നിലപാടാണ് സ്വീകരിച്ചത്
അതേ സമയം, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണ് കോടതിയുടെ സ്റ്റേയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കൽ പ്രതികരിച്ചു. താന്‍ ഉന്നയിച്ച വിഷയങ്ങളിൽ യാഥാര്‍ത്ഥ്യമുണ്ടെന്ന് കോടതി പറഞ്ഞു. കടപ്പാക്കടയിലെയും മുംബൈയിലെയും സ്വത്ത് വിവരങ്ങളെക്കുറിച്ച് കോടതി ചോദിച്ചതിനെയും ജോമോന്‍ പുത്തന്‍പുരയ്ക്കൽ ചൂണ്ടിക്കാട്ടി.

