സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്ന ആവശ്യവുമായി ഹർജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചർച്ചയിലെ പുരോഗതി സംബന്ധിച്ച സർക്കാർ നൽകുന്ന റിപ്പോർട്ട് കോടതി വിലയിരുത്തും.
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും.
ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചർച്ചയിലെ പുരോഗതി സംബന്ധിച്ച സർക്കാർ നൽകുന്ന റിപ്പോർട്ട് കോടതി വിലയിരുത്തും. അതേസമയം വെള്ളിയാഴ്ച വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ ഹർജികൾ നീട്ടി വെക്കാനും സാധ്യതയുണ്ട്.
അതിനിടെ കേന്ദ്രസർക്കാരുമായി ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. വെള്ളിയാഴ്‍ചയാണ് അടുത്ത ചര്‍ച്ച. പ്രതിഷേധത്തിന്‍റെ ഭാഗമായി മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിക്കും. ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കാനും തീരുമാനിച്ചു.