പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ന്ന രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മൂന്നംഗ ബെഞ്ചിൽ രണ്ട് വ്യത്യസ്ത വിധികൾ ഉണ്ടെന്നാണ് സൂചന.

ദില്ലി: പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ന്ന രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മൂന്നംഗ ബെഞ്ചിൽ രണ്ട് വ്യത്യസ്ത വിധികൾ ഉണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് കെ.എം. ജോസഫുമാണ് വിധികൾ എഴുതിയിരിക്കുന്നത്. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമാകും കോടതി വിധി. 

റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. 

രേഖകൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാകും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുൻ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിൻഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.