ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഇന്ന്. നായ്ക്കളെ ഷെൽട്ടർഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ദില്ലി: ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി ഇന്ന്. നായ്ക്കളെ ഷെൽട്ടർഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പർദ്ദിവാലയുടെ ബെഞ്ചിൽ നിന്നാണ് കേസ് മൂന്നഗ ബെഞ്ചിലേക്ക് മാറ്റിയത്.
ഡൽഹിയിലും സമീപ ജില്ലകളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെയും തെരുവ് നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയ വിവാദമായ ഓഗസ്റ്റ് 8 ലെ ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ സന്ദീപ് മേത്തയും എൻ.വി. അഞ്ജരിയയും ഉൾപ്പെടുന്നു. ഈ ഉത്തരവ് പൂർണ്ണമായും സ്റ്റേ ചെയ്യണമോ, ഭേദഗതി ചെയ്യണമോ അതോ നിലനിർത്താൻ അനുവദിക്കണമോ എന്ന് ബെഞ്ച് തീരുമാനിക്കും.
എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ പിടികൂടി ദേശീയ തലസ്ഥാനത്തെ നായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ആഗസ്റ്റ് 11-ലെ സുപ്രീം കോടതി ഉത്തരവ്. നായ സംരക്ഷണ കേന്ദ്രങ്ങൾ അല്ലെങ്കിൽ ഉടൻ സൃഷ്ടിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നായ പ്രേമികൾ വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തി.
