കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുന പരിശോധനാ ഹര്‍ജി നല്‍കിയത്

ദില്ലി: റഫാല്‍ കേസിലെ പുനപരിശോധനാ ഹർജികളിൽ ബുധനാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. റഫാല്‍ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്.

പാര്‍ലമെന്‍ററി സമിതിയ്ക്ക് മുന്നിൽ സിഎജി റിപ്പോ‍ർട്ട് ഇല്ലാതിരിക്കേ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ കബളിപ്പിച്ചെന്നാണ് ഹര്‍ജിക്കാരുടെ വാദം. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചില്ല. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എന്നാല്‍, റഫാൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീൻചിറ്റുമായി സിഎജി റിപ്പോര്‍ട്ടും ഇതിനിടെ രാജ്യസഭയില്‍ വച്ചു.

അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോർട്ട്. വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടിൽ ഇല്ല . അടിസ്ഥാനവില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.