'ഓം ശാന്തി' എന്ന് പ്രധാനമന്ത്രി, പ്രളയകാലത്തെ സഹായം മറക്കില്ലെന്ന് മുഖ്യമന്ത്രി
അഖിലേഷ് യാദവ്, ഹേമാമാലിനി.. രാഷ്ട്രീയ, സാമൂഹ്യമേഖലകളിൽ നിന്ന് സുശാന്ത് സിംഗ് രാജ്‍പുതിന് നിരവധിപ്പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്.
ദില്ലി/ തിരുവനന്തപുരം: പ്രശസ്തയുവതാരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികലോകം.
''മിടുക്കനായ യുവതാരം, ഇത്ര പെട്ടെന്ന് തിരികെപ്പോകുമെന്ന് കരുതിയില്ല. ടിവിയിലും സിനിമകളിലും സുശാന്തിന്‍റെ പ്രകടനം അതിഗംഭീരമായിരുന്നു. വിനോദലോകത്തെ സുശാന്തിന്‍റെ ഉയർച്ച നിരവധിപ്പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില സിനിമകളിൽ അവിസ്മരണീയപ്രകടനങ്ങൾ ബാക്കി വച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഞെട്ടിക്കുന്ന മരണവിവരമാണിത്. കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കുന്നു. ഓം ശാന്തി'', എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച് ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓർമക്കുറിപ്പ്.
സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണവിവരം അതീവദുഃഖത്തോടെയാണ് കേൾക്കുന്നത്. അദ്ദേഹത്തിന്‍റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം നിൽക്കുന്നു. കേരളം പ്രളയത്തിൽ വലിയ ദുരിതത്തിലൂടെ കടന്ന് പോയപ്പോൾ അദ്ദേഹം നൽകിയ പിന്തുണ ഓർക്കുന്നു - എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു ആരാധകന് നൽകിയ മറുപടിയിൽ ഒരു കോടി രൂപ കേരളത്തിനായി താൻ സംഭാവന ചെയ്യുന്നുവെന്ന് പറഞ്ഞ സുശാന്ത് പിന്നീട് ആ പണം കൈമാറിയതിന്‍റെ ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍റെ ഭാഗവും പങ്കുവച്ചിരുന്നു.
അമിത് ഷായും സുശാന്തിന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവും സുശാന്തിന്‍റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. 'ധോണി ദ അൺടോൾഡ് സ്റ്റോറി'യിലെ സുശാന്തിന്‍റെ പ്രകടനം മറക്കാനാകില്ലെന്ന് അഖിലേഷ് കുറിച്ചു.