ട്യൂഷൻ കഴിഞ്ഞ് മടങ്ങിയെത്താത്ത 4 വയസുകാരനായുള്ള തെരച്ചിൽ അവസാനിച്ചത് അയൽവാസിയുടെ വീട്ടിൽ. പാറക്കെട്ടിൽ നിന്ന് തള്ളിയിട്ടതിന് പിന്നാലെ ഗുരുതര ആക്രമണം നേരിട്ട 4 വയസുകാരൻ ഗുരുതരാവസ്ഥയിൽ
ദില്ലി: അയൽവാസിയായ യുവതിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അവരുടെ നാല് വയസുകാരനായ മകനെ തട്ടിക്കൊണ്ട് പോയി കുന്നിൻ മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് 15കാരൻ. തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ 4 വയസുകാരൻ ആശുപത്രിയിൽ. ദില്ലിയിലെ ആനന്ദ് പർബതിലാണ് സംഭവം. ട്യൂഷന് പോയ നാല് വയസുകാരൻ തിരിച്ചെത്തുന്ന സമയത്ത് എത്താതെ വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്. മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് 4 വയസുകാരനെ അയൽവാസിയായ 15കാരൻ കൂട്ടിക്കൊണ്ട് പോവുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ 15കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് 4 വയസുകാരനെ തള്ളിയിട്ട സ്ഥലത്തേക്കുറിച്ച് പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് 4 വയസുകാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 4 വയസുകാരനൊപ്പമുള്ളത് അയൽവാസിയായ 15കാരനാണെന്ന് പിഞ്ചുകുഞ്ഞിന്റെ അമ്മയാണ് തിരിച്ചറിയുന്നത്.
പിതാവിന്റെ മർദ്ദനത്തിൽ അയൽവാസിയോട് വൈരാഗ്യം
ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് അക്രമിയും ആക്രമണത്തിന് ഇരയായ നാല് വയസുകാരനും. പത്താം ക്ലാസിന് ശേഷം പഠനം നിർത്തിയ പതിനഞ്ചുകാരൻ വീട്ടുടമയുടെ വാഹനം അനുമതി കൂടാതെ എടുത്തുകൊണ്ട് പോയി ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചത് അയൽവാസി വീട്ടുടമയോട് പറഞ്ഞിരുന്നു. സെപ്തംബർ 17നുണ്ടായ ഈ സംഭവത്തിന് പിന്നാലെ 15കാരനെ പിതാവ് മർദ്ദിച്ചിരുന്നു. പിതാവിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നതിൽ അയൽവാസിയോടുള്ള വൈരാഗ്യമാണ് പിഞ്ചുകുഞ്ഞിനെ ആക്രമിക്കാൻ 15കാരന് പ്രേരിപ്പിച്ചത്.
ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങി വരുന്നതിനിടെ സമീപത്തെ പാർക്കിൽ കൊണ്ടുപോകാം എന്ന് വ്യക്തമാക്കിയാണ് 15 കാരൻ 4 വയസുകാരനെ കൂട്ടിക്കൊണ്ട് പോയത്. 30 അടിയിലേറെ ഉയരമുള്ള പാറയിൽ നിന്നാണ് 4വയസുകാരനെ 15 വയസുകാരൻ തള്ളിയിട്ടത്. ഇതിന് ശേഷം നിലത്ത് വീണ 4വയസുകാരനെ കല്ലുകൊണ്ടും ആക്രമിച്ച് അവശനാക്കിയ ശേഷം 15 കാരൻ ഒന്നും സംഭവിക്കാത്ത രീതിയിൽ വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.


