കേരള അതിർത്തി ജില്ലകളിൽ തിയേറ്ററുകളും ഷോപ്പിങ്ങ് മാളുകളും അടച്ചു; കൊവിഡ് ജാഗ്രതയില്‍ തമിഴ്നാട്
കെഎസ്ആർടിസി, ചരക്കുവാഹനങ്ങൾ അടക്കം അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്.
ചെന്നൈ: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ തമിഴ്നാട് പരിശോധന ശക്തമാക്കി. യാത്രക്കാരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. കെഎസ്ആർടിസി, ചരക്കുവാഹനങ്ങൾ അടക്കം അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. കേരളത്തിന്‍റെ അതിർത്തി ജില്ലകളിൽ തിയേറ്ററുകളും ഷോപ്പിങ്ങ് മാളുകളും അടച്ചു. അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ കൊറോണ ബാധിത സംസ്ഥാനങ്ങളിലേക്ക് യാത്ര പരമാവധി ഒഴിവാക്കണമെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 കടന്നു. രോഗം ഭേദമായ 9 പേര്‍ ആശുപത്രി വിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 വിദേശികളടക്കമുള്ളവരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്. ദില്ലിയിൽ 7 പേരിൽ 2 പേര്‍ ആശുപത്രി വിട്ടു. ജമ്മുകശ്മീരിലും ലഡാക്കിലുമായി അഞ്ചുപേരും, ആന്ധ്രയിലും തെലങ്കാനയിലുമായി മൂന്നുപേരും, ഉത്തര്‍പ്രദേശിൽ 13ഉം ഹരിയാനയിൽ 14ഉം പേര്‍ ചികിത്സയിലുണ്ട്. ബംഗ്ളാദേശ്, മ്യാൻമര്‍, നേപ്പാൾ, ഭൂട്ടാൻ അതിര്‍ത്തികൾ അടച്ചിരിക്കുകയാണ്. പാക് അതിര്‍ത്തി ഇന്ന് അര്‍ദ്ധരാത്രി മുതൽ അടക്കും. കുറച്ചുദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. 13 ലക്ഷം പേരെയാണ് വിമാനത്താവളങ്ങളിൽ ഇതുവരെ പരിശോധിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...