തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും നിർമ്മിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിന്‍റെ തീരുമാനത്തിന് പുതിയ സർക്കാർ പൂട്ടിട്ടു
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും നിർമ്മിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിന്‍റെ തീരുമാനത്തിന് പുതിയ സർക്കാർ പൂട്ടിട്ടു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിന് കീഴിൽ സംസ്ഥാനത്തുടനീളം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടിയോളം രൂപയുടെ 46 പദ്ധതികളുടെ ഭരണാനുമതിയാണ് പുതിയ തമിഴ്‌നാട് സർക്കാർ റദ്ദാക്കിയത്. വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം, 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 കല്യാണ മണ്ഡപങ്ങളുടെ പദ്ധതികളും, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികളുമാണ് റദ്ദാക്കിയത്. ആകെ 245.85 കോടി രൂപയുടെ പദ്ധതികളാണ് ഇതോടെ ഉപേക്ഷിക്കപ്പെട്ടത്. ഈ പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല.
ഈ പദ്ധതികളിൽ പലതും കോടതി സംബന്ധമായ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, ഇവ നടപ്പാക്കുന്നത് ക്ഷേത്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്ര ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ പുതിയ ഭരണകൂടം വരുത്തിയ നയപരമായ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. "കല്യാണ മണ്ഡപങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളും പോലുള്ള വാണിജ്യ പദ്ധതികൾക്ക് പകരം ഈ തുക ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക എന്നതാണ് പുതിയ തീരുമാനം," എന്ന് എച്ച്ആർ ആൻഡ് സിഇ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരുമാനമുണ്ടാക്കുന്ന വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനേക്കാൾ, ക്ഷേത്രങ്ങളുടെ സംരക്ഷണം, ഭക്തർക്കുള്ള സൗകര്യങ്ങൾ, പൈതൃക സംരക്ഷണം എന്നിവയ്ക്കായിരിക്കണം ഫണ്ട് വിനിയോഗിക്കേണ്ടതെന്നാണ് സർക്കാരിന്റെ നിലപാട്. ഈ പദ്ധതികൾ റദ്ദാക്കിയതിലൂടെ ലഭ്യമാകുന്ന തുക ഭക്തർക്കും ക്ഷേത്രങ്ങൾക്കും നേരിട്ട് പ്രയോജനപ്പെടുന്ന പുതിയ പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുൻപ് ഡിഎംകെ ഭരണകാലത്ത് ഭരണാനുമതി നൽകിയ പദ്ധതികളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത് എന്നതിനാൽ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ക്ഷേത്ര ഭരണത്തിന് കീഴിൽ വാണിജ്യ ആസ്തികൾ വികസിപ്പിക്കുന്ന മുൻ സർക്കാരിന്റെ നയത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. ഈ തീരുമാനത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ഭരണമാറ്റത്തിന് ശേഷം എച്ച്.ആർ ആൻഡ് സി.ഇ വകുപ്പ് കൈക്കൊള്ളുന്ന ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നാണിത്. ക്ഷേത്ര ഫണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമോ എന്ന വിഷയത്തിൽ വലിയൊരു രാഷ്ട്രീയ-സാമൂഹിക സംവാദത്തിന് ഇത് വഴിതുറന്നിരിക്കുകയാണ്.



