കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും രാത്രിയിലും സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ദില്ലി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തർ മന്തറിൽ രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നൽകിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ വരെ നീളുന്ന രാപകൽ സമരവുമായി മുന്നോട്ട് പോകാനാണ് സി ജെ പിയുടെ തീരുമാനം. രാത്രിയിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഡി സി പിക്കാണ് അഭിജിത് ദീപ്കെ കത്തുനൽകിയത്. എന്നാൽ രാത്രിയിൽ സമരം തുടരാനുള്ള അനുമതി ദില്ലി പൊലീസ് നിഷേധിച്ചതോടെ ആകാംക്ഷയുടെ മണിക്കൂറുകളാണ് രാജ്യ തലസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്.
പൊലീസിന്‍റെ കർശന നിർദ്ദേശം
അനുവദിച്ച സമയം അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ, യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പൊലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചെങ്കിലും സി ജെ പി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്. സമരം തികച്ചും സമാധാന പരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
