തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്‍യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക്. വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്‍യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലെ സന്തോഷം അറിയിച്ചെന്ന് പാണക്കാട് തങ്ങളും പറഞ്ഞു.
മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിലും മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലാണ് മുഖ്യമന്ത്രി പങ്കാളിയായത്. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ എം ഷാജഹാൻ എന്നിവരും ചെന്നൈ ട്രിപ്ലിക്കെനിലെ പ്രാർത്ഥനാ ചടങ്ങുകളിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പം പങ്കെടുത്തു.
