ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി
ചെന്നൈ: നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്. അവരുടെ പേര് പറഞ്ഞ് ആളാക്കാൻ തങ്ങളില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡി എം കെ പാർട്ടി 1949 ലാണ് അണ്ണാദുരൈ രൂപീകരിച്ചത്. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 1957 ൽ മാത്രമാണ്. 1962 ലാണ് ഡി എം കെ അധികാരത്തിൽ എത്തിയതെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പാർട്ടികളുടെ ലക്ഷ്യം ജനസേവനമാണെങ്കിൽ അങ്ങനെയൊക്കെയാണ് വേണ്ടത്. അധികാരത്തിലേറാൻ വേണ്ടി നാടകം കളിക്കുകയല്ല ജനസേവനമെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. എൻ ടി കെ പാർട്ടി വിട്ട് ഡി എം കെയിൽ ചേരുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്ന ചടങ്ങിലായിരുന്നു വിജയ് യുടെ ടി വി കെ പാർട്ടിയെ ലക്ഷ്യമിട്ടുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വര്‍ഷം നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം എന്ന് വിജയും അദ്ദേഹത്തിന്‍റെ പാര്‍ട്ടി ടി വി കെയും ആദ്യം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ജനങ്ങളെ സേവിക്കുക എന്നതാണ് ടി വി കെയുടെ പ്രധാന ലക്ഷ്യമെന്നാണ് പാർട്ടി നേതാവ് വിജയ് കഴിഞ്ഞ വർഷം ഫെബ്രുവരി 2 ന് പാർട്ടി ഔപചാരികമായി പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമാക്കിയത്. അതുവരെ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പുകളിൽ കക്ഷി പങ്കെടുക്കില്ല എന്ന് വീണ്ടും വ്യക്തമാക്കി തമിഴ്ക വെട്രി കഴകം ജനറൽ സെക്രട്ടറി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇ വി കെഎസ് ഇളങ്കോവൻ അന്തരിച്ച ഒഴിവിലേക്ക് തമിഴ്നാട്ടിലെ ഏറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഫെബ്രുവരി 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും പിന്തുണയും നല്‍കില്ലെന്നും തമിഴ്ക വെട്രി കഴകം ജനറൽ സെക്രട്ടറി വിവരിച്ചു.
