രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ഇന്ധനവില വർധിപ്പിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വിജയ്. 

ചെന്നൈ: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് കേന്ദ്രം പെട്രോൾ വില വർധിപ്പിച്ചതെന്ന് വിജയ് വിമർശിച്ചു. ഇന്ധനവില വർധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിജയ്, കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ഭരണത്തിലേറിയ ശേഷം വിജയ് കേന്ദ്രത്തിനെതിരെ നടത്തുന്ന ആദ്യ വിമർശനമാണിതെന്നത് ശ്രദ്ധേയമാണ്.

Add Asianetnews as a Preferred SourcegooglePreferred

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്. ഇന്ധനവില വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

വില വർധനക്കെതിരെ രംഗത്തെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഇന്ധനവില വീണ്ടും വർധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. "തെറ്റ് മോദി സർക്കാരിന്റേതാണ്, അതിന്റെ വില നൽകേണ്ടി വരുന്നത് ജനങ്ങളാണ്. 3 രൂപയുടെ ആഘാതം ഇപ്പോൾത്തന്നെ ഉണ്ടായിക്കഴിഞ്ഞു, ബാക്കി തുക ഗഡുക്കളായി വസൂലാക്കും"- രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. 

കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രംഗത്തെത്തി. അന്താരാഷ്ട്രതലത്തിലെ ഇന്ധന പ്രതിസന്ധിയോടൊപ്പം തന്നെ, ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം മോദി സർക്കാരിന്റെ നേതൃത്വപരമായ പാളിച്ചയും ദീർഘവീക്ഷണമില്ലായ്മയും, കരകവിഞ്ഞൊഴുകുന്ന ഭരണപരമായ കഴിവുകേടുമാണെന്ന് രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ സൈക്കിൾ മാത്രമാണ് ഏക പോംവഴിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.

ഇന്ധനവില വ‍ർധന മോദി സർക്കാരിന്റെ വഞ്ചനയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് സാഗരിക ​ഘോഷ് വിമർ‌ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. വോട്ടുകൾ കൊള്ളയടിച്ചു തെരഞ്ഞെ‍ടുപ്പ് അവസാനിച്ചതോടെ, സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ് അദ്ദേഹമെന്നും അവ‍ർ വിമർശിച്ചു.