പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽപ്പെട്ട മദ്യലഹരിയിലായിരുന്നയാളെ റെയിൽവേ ഗേറ്റ് കീപ്പർ സന്ദീപ് ചാഹർ സാഹസികമായി രക്ഷപ്പെടുത്തി. അടച്ച ഗേറ്റ് മറികടന്ന് ട്രാക്കിലെത്തിയ ആളെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സന്ദീപ് ട്രാക്കിൽ നിന്ന് വലിച്ച് മാറ്റിയത്. 

ചെന്നൈ: തമിഴ്‌നാട്ടിൽ അതിവേഗത്തിൽ പാഞ്ഞടുത്ത ട്രെയിനിന് മുന്നിൽ നിന്നും മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്വന്തം ജീവൻ പണയപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലുള്ള സീർകാഴിക്ക് സമീപമുള്ള അരസൂർ ലെവൽ ക്രോസിംഗിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ നാടകീയമായ സംഭവം നടന്നത്. പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിപ്പോയ മധ്യവയസ്കനെ സ്വന്തം ജീവൻ പോലും വകവെക്കാതെ സെക്കൻഡുകളുടെ വ്യത്യാസത്തിൽ റെയിൽവേ ഗേറ്റ് കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. ജയ്പൂർ സ്വദേശിയായ സന്ദീപ് ചാഹർ എന്ന മുപ്പതുകാരനായ റെയിൽവേ ജീവനക്കാരനാണ് ധീരമായ രക്ഷാപ്രവർത്തനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മയിലാടുതുറൈ - വിഴുപ്പുറം പാസഞ്ചർ ട്രെയിൻ കടന്നുപോകുന്നതിനായി ലെവൽ ക്രോസിലെ ഗേറ്റ് അടച്ചതായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് പച്ചക്കൊടി കാണിക്കാനായി ഗേറ്റ് ലോഡ്ജിന്റെ പടികളിൽ നിൽക്കുകയായിരുന്നു സന്ദീപ്. ഈ സമയത്താണ് അടച്ച ഗേറ്റ് മറികടന്ന് റെയിൽവേ ട്രാക്കിലൂടെ കാലിടറി മദ്യലഹരിയിൽ ഒരാൾ നടന്നുപോകുന്നത് സന്ദീപിന്റെ ശ്രദ്ധയിൽ പെടുന്നത്. തൊട്ടടുത്ത് ട്രെയിൻ എത്താറായെന്ന് മനസ്സിലാക്കിയ സന്ദീപ് ഒട്ടും മടിക്കാതെ ജീവൻ പണയപ്പെടുത്തി ട്രാക്കിലേക്ക് കുതിച്ചു പാഞ്ഞു. ഏകദേശം പത്ത് മീറ്ററോളം സെക്കൻഡുകൾ കൊണ്ട് ഓടിയെത്തി, ട്രാക്കിലുണ്ടായിരുന്നയാളുടെ കൈയിൽ പിടിച്ച് ബലമായി വശത്തേക്ക് വലിച്ച് താഴേക്കിട്ടു.

ഇരുവരും ട്രാക്കിൽ നിന്നും വശത്തേക്ക് വീണ ആ ഒരൊറ്റ സെക്കൻഡിൽ അതിവേഗത്തിൽ ട്രെയിൻ ഇരുവരെയും കടന്നുപോയി. സന്ദീപ് ചാഹറിന്റെ അസാധാരണമായ ധീരതയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഞാൻ എന്റെ കടമ മാത്രമാണ് ചെയ്തത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദീപ് ചാഹർ പ്രതികരിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി സതേൺ റെയിൽവേയിൽ ജോലി ചെയ്യുന്ന സന്ദീപിന്റെ ഈ ധീരമായ പ്രവർത്തിക്ക് ഉചിതമായ പുരസ്കാരം നൽകുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാളെ പിന്നീട് റെയിൽവേ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.