മുൻപ് ഹനുമാൻഗഢി ക്ഷേത്രത്തിൽ നിസ്കാരം നടത്താൻ സൗകര്യമൊരുക്കിയവർക്ക് ഒരു മസ്ജിദിൽ ഹനുമാൻ ചാലിസ ചൊല്ലാൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം അയോധ്യയുടെ വികസനത്തെ എതിർക്കുകയാണെന്നും യോഗി ആരോപിച്ചു.
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ അദ്ദേഹം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ന് ഭക്തിയെക്കുറിച്ച് സംസാരിക്കുന്നവർ പണ്ട് അയോധ്യയിലെ ഹനുമാൻഗഢി ക്ഷേത്രത്തിന്റെ പടികളിൽ നിസ്കാരം നടത്താൻ സൗകര്യമൊരുക്കിയവരാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.
കോൺഗ്രസിനോ സമാജ്‌വാദി പാർട്ടിക്കോ എന്നെങ്കിലും ഒരു മസ്ജിദിനുള്ളിൽ ഹനുമാൻ ചാലിസ പാരായണം സംഘടിപ്പിക്കാൻ സാധിക്കുമോ? പിന്നെന്തിനാണ് അവർ അയോധ്യയിൽ അങ്ങനെയൊരു പാപം ചെയ്തത്-യോഗി ചോദിക്കുന്നു. 2003-ൽ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് ഹനുമാൻഗഢി ക്ഷേത്രത്തിന് സമീപം റംസാൻ പ്രാർത്ഥനകളും ഇഫ്താറും സംഘടിപ്പിക്കാൻ ശ്രമം നടന്നിരുന്നു എന്ന ബി.ജെ.പിയുടെ പഴയ ആരോപണത്തെ മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
പ്രതിപക്ഷ പാർട്ടികൾ അയോധ്യയുടെ വികസനത്തെ എക്കാലത്തും എതിർത്തിരുന്നെന്നും, വികസന പദ്ധതികളെ പരിഹസിച്ചിരുന്നതായും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം വരുമെന്ന് ആരും കരുതിയിരുന്നില്ല. വിമാനത്താവളത്തിന് മഹർഷി വാത്മീകിയുടെ പേര് നൽകിയതിൽ പോലും സമാജ്‌വാദി പാർട്ടി നേതാക്കൾക്ക് സന്തോഷമില്ലെന്ന് യോഗി പറഞ്ഞു. അയോധ്യയിലെ ക്രമക്കേടുകൾക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കാൻ കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കടന്നാക്രമിച്ചാണ് യോഗി സംസാരിച്ചത്.


