തമിഴ്നാട് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം
രണ്ടു തവണയായി വന്ന ഫോൺ കോളുകളിൽ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടെയും ശബ്ദമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് ചെന്നൈയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് കോയമ്പത്തൂരിൽനിന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോൺ കോളുകളിൽ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടെയും ശബ്ദമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വീട്ടിൽ ചാവേർ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെ സംസാരിച്ച സ്ത്രീയുടെ ഭീഷണി. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ നിലപാടിൽ പ്രതിഷേധിച്ചാണ് ബോബ് ആക്രമണമെന്ന് അഞ്ജാതർ പറഞ്ഞു. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിന് സമീപവും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.