Mullaperiyar : കേരളത്തിന്‍റെ അപേക്ഷയില്‍ മറുപടി പറയാന്‍ തമിഴ്നാടിന് അനുമതി, കേസ് ബുധനാഴ്ചത്തേക്ക് മാറ്റി
സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി: മുല്ലപ്പെരിയാറിൽ (Mullaperiyar) നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷയില്‍ മറുപടി നൽകാൻ തമിഴ്നാടിന് (Tamil Nadu) അനുമതി നൽകി. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടികാണിച്ചിരുന്നു. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിൽ തുടരുകയാണ്. സ്പിൽവേ ഷട്ടറുകൾ ഒന്നൊഴികെ എല്ലാം അടച്ചതിനൊപ്പം തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. സ്പിൽവേയില ഒരു ഷട്ടറിലൂടെ 144 ഘനടയി വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. സെക്കന്റിൽ 1200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. പരമാവധി സമയം ജലനിരപ്പ് 142 അടിയിൽ നിലനിർത്താനുള്ള ശ്രമം തമിഴ്നാട് തുടങ്ങിയിട്ടുണ്ട്.
- Read Also : Mullaperiyar : കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം; നാളത്തന്നെ പരിഗണിക്കാമെന്ന് സുപ്രീംകോടതി