കോടികൾ മുടക്കിയുള്ള പരസ്യത്തിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ബിജെപി ഇതിനെ മറച്ചുവയ്ക്കുകയാെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വര്‍ഗ്ഗീയത, ചങ്ങാത്ത മുതലാളിത്തം, വ്യക്തിഹത്യ, അഴിമതി, വഞ്ചന എന്നിവയാണ് മോദി സര്‍ക്കാരിന്‍റെ സവിശേഷതകളെന്നാണ് സ്റ്റാലിന്‍റെ വിമര്‍ശനം. കോടികൾ മുടക്കിയുള്ള പരസ്യത്തിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ബിജെപി ഇതിനെ മറച്ചുവയ്ക്കുകയാെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ പോഡ് കാസ്റ്റ് പരമ്പരയുടെ രണ്ടാം പതിപ്പിലാണ് വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിലെ അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ ച‍ർച്ച ചെയ്യാൻ ധൈര്യമുണ്ടോയെന്നും സ്റ്റാലിന്‍ ചോദിച്ചു. 

2014 ല്‍ 55 ലക്ഷം കോടി രൂപയായിരുന്ന പൊതുകടം ബിജെപി ഭരണത്തിൽ 155 ലക്ഷം കോടിയായി എന്ന് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഭരണപരാജയം മറയ്ക്കാന്‍ ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാത്ത ബിജെപി, മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ കുറ്റപ്പെടുത്തല്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്