മിന്നൽ പ്രളയം; അഞ്ചാംദിനത്തില്‍ തപോവൻ തുരങ്കത്തിൽ നിന്ന് ആരെയും കണ്ടെത്താനായില്ല
ജോലി നടന്നു കൊണ്ടിരുന്നു എന്ന് അറിയാവുന്ന 12 മീറ്റർ താഴെയുള്ള ഫിൽറ്ററേഷൻ തുരങ്കത്തിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ദില്ലി: മിന്നൽ പ്രളയം സംഭവിച്ച് അഞ്ചാം ദിവസം ആകുമ്പോഴും ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നിന്ന് ആരെയും കണ്ടെത്താനായില്ല. തുരങ്കത്തിലെ മണ്ണും സിമൻറും നീക്കുന്നത് തുടരുകയാണ്. തൊഴിലാളികൾ കുടുങ്ങിയത് മറ്റേതെങ്കിലും തുരങ്കത്തിൽ ആകാനുള്ള സാധ്യതയും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.
ജോലി നടന്നു കൊണ്ടിരുന്നു എന്ന് അറിയാവുന്ന 12 മീറ്റർ താഴെയുള്ള ഫിൽറ്ററേഷൻ തുരങ്കത്തിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ദുരന്ത സ്ഥലത്ത് ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചിട്ടുണ്ട്.
കാണാതായവരുടെ ചിത്രങ്ങൾ ഹെൽപ്പ് ഡെസ്കുമായി പങ്ക് വെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇതിനിടെ മിന്നൽ പ്രളയത്തിന് കാരണം ആദ്യം കരുതിയത് പോലെ ഗ്ലോഫ് ആകാൻ ഇടയില്ലെന്നും പാറയും മഞ്ഞും ഇടിഞ്ഞ് വീണതാകാമെന്നും സ്ഥലത്ത് പഠനം നടത്തിയ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.