ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം, മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുൻപായാണ് ചന്ദ്രബാബു നായിഡുവിനെതിരെ മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റർ ചെയ്തത്

ബെംഗളൂരു: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി. സ്കിൽ ഡവലെപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ആണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
സ്ഥിരം ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയിൽ കോടതി നവംബർ 9-ന് വാദം കേൾക്കും. സെപ്റ്റംബർ 9-നാണ് നായിഡുവിനെ ആന്ധ്ര സിഐഡി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. ഇതിനിടെ, നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി ആന്ധ്ര സിഐഡി രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുൻപായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റർ ചെയ്തത്. ഭരണകാലത്ത് അനധികൃതമായി മദ്യനിർമാണക്കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്. ഇതിൽ നായിഡു മൂന്നാം പ്രതിയാണ്. അഴിമതി നിരോധനനിയമപ്രകാരം തന്നെയാണ് പുതിയ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ തുടർനടപടികൾക്ക് അനുവാദം തേടി സിഐഡി വിഭാഗം എസിബി കോടതിയെ സമീപിച്ചിട്ടുമുണ്ട്.