പോസ്റ്റൽ ബാലറ്റ് പലതും ക്യാൻസൽ ആക്കിയതെന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ അട്ടിമറി നടത്തിയെന്ന് തേജസ്വി
വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ലെന്നും തേജസ്വി
പട്ന: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ്. ജനവിധി മഹാസഖ്യത്തിനു അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻഡിഎക്ക് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ആക്കിയെന്നും തേജസ്വി ആരോപിച്ചു. ഇത് എന്തിനാണെന്ന് സ്ഥാനാർഥികൾക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ലെന്നും മഹാസഖ്യത്തിന്‍റെ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തിക്ക് കാരണമാകുന്നുണ്ട്. മഹാസഖ്യത്തിന്‍റെ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസാണെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ച് പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ആര്‍ ജെ ഡി നേതാക്കളും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താൻ മടികാട്ടിയില്ല.
ഉത്തർപ്രദേശിൽ മുമ്പ് അഖിലേഷ് യാദവിനോട് ചെയ്തതാണ് ഇത്തവണ കോൺഗ്രസ് ബിഹാറില്‍ തേജസ്വിയാദവിനോട് കാട്ടിയതെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. പ്രചാരണം നടക്കുന്നതിനിടെ രാഹുൽഗാന്ധി ഷിംലയിൽ അവധി ആഘോഷിക്കാൻ പോയതും ചർച്ചയാവുന്നുണ്ട്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നല്കിയതും ആർജെഡിക്കുള്ളില്‍ ചര്‍ച്ചായാകുന്നുണ്ട്.