രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ പത്ത് മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും; മന്ത്രിമാരുടെ പ്രാതിനിധ്യം ഇങ്ങനെ
രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തവരില്‍ 10 മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് എത്തിയവരാണ്.
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അമ്പത്തിയേഴ് മന്ത്രിമാരും പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. ആരൊക്കെയാവും കേന്ദ്രമന്ത്രിമാരാകുകയെന്ന കാര്യം വളരെ രഹസ്യമായി സൂക്ഷിച്ച അമിത് ഷാ-മോദി കൂട്ടുകെട്ട് അവസാന നിമിഷമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തവരില്‍ 10 മന്ത്രിമാര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ നിന്നും ഏഴ് പേരും ബിഹാറില്‍ നിന്നും ആറു പേരുമുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക തുടങ്ങിയ ബിജെപിക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മുന്നു കേന്ദ്രമന്ത്രിമാർ വീതമുണ്ട്. പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു വീതം മന്ത്രിമാര്‍.
യുപിയില്‍ നിന്നും നരേന്ദ്രമോദിക്ക് ഒപ്പം രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, മഹേന്ദ്രനാഥ് പാണ്ഡേ, സന്‍ജീവ് ബല്യാണ്‍, സാധ്വി നിരഞ്ജന്‍ജ്യോതി, വികെ സിംഗ്, സന്തോഷ് ഗാന്‍ഗ്വാര്‍, ഹര്‍ദ്വീപ് സിംഗ് പുരി, മുക്താര്‍ അബ്ബാസ് നഗ്വ്വി എന്നിവരുമുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നും നിതിന്‍ ഗഡ്ഗരി, പ്രകാശ് ജാവേദ്ക്കര്‍, പിയൂഷ് ഗോയല്‍, അരവിന്ദ് സവന്ത്, ദന്‍വേ പട്ടീല്‍, രാംദാസ് അദാവ്ലേ,ഷംറാ ദോത്രേ എന്നിവരാണുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി.മുരളീധരന്‍ കേരളത്തിന്‍റെ പ്രതിനിധിയായി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുണ്ട്. 303 സീറ്റുകള്‍ നേടി മിന്നുന്ന വിജയമാണ് സ്വന്തമാക്കിയാണ് ബിജെപി അധികാരത്തുടര്‍ച്ച നേടിയത്.