ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചു
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നു.
ദില്ലി: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. വധിച്ചത് ഷോപ്പിയാൻ, പുൽവാമ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരെയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയടക്കം ഉണ്ടായ ആറ് ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കും പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നുണ്ട്.
മുഷ്താഖ് അഹമ്മദ് സർഗാറിനെ ഭീകരനായി പ്രഖ്യാപിച്ചു; നടപടി യുഎപിഎ നിയമ പ്രകാരം
ദില്ലി: ഭീകര സംഘടനയായ അൽ ഉമർ മുജാഹിദ്ദീൻ സ്ഥാപകനും ചീഫ് കമാന്ററുമായ മുഷ്താഖ് അഹമ്മദ് സർഗാരിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമ പ്രകാരമാണ് നടപടി. 1999 ൽ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തിൽ അന്നത്തെ കേന്ദ്രസർക്കാർ തടവിൽ നിന്നും മോചിപ്പിച്ച മൂന്ന് ഭീകരരിൽ ഒരാളാണ് ഇയാൾ. ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖിന് ഇപ്പോൾ 52 വയസാണ് പ്രായം. സർഗാർ സ്ഥാപിച്ച അൽ ഉമർ മുജാഹിദ്ദീൻ സംഘടനയെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഘടന വാദ മുന്നണിയുടെ ഭാഗമാണ് സർഗർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ കുറ്റപ്പെടുത്തുന്നു.
യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള വിഘടന വാദ ശക്തികളുടെ മുന്നണിക്കാരനായ ഇയാൾ മുൻപ് പാക്കിസ്ഥാനിലേക്ക് പോയി സായുധ പരിശീലനം നേടിയിരുന്നു. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീകരാക്രമണ ഗൂഢാലോചന, ഭീകരാക്രണം, ഭീകരാക്രമണ ധന ശേഖരണം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി നിരവധി കേസുകൾ സർഗറിനെതിരെ നിലവിലുണ്ട്.