തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ച സംഭാവന 276 കോടി, കോൺഗ്രസിന് 58 കോടി; ഓഡിറ്റ് റിപ്പോർട്ട്
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ട്രസ്റ്റ് പ്രൂഡന്‍റ് ഇലക്ട്രല്‍ ട്രസ്റ്റാണ്...
ദില്ലി: തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള കഴിഞ്ഞ വര്‍ഷത്തെ സംഭാവനകളില്‍ സിംഹഭാഗവും ലഭിച്ചത് ബിജെപിക്ക്. 276 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ട്രസ്റ്റുകളില്‍ നിന്ന് ബിജെപി സമാഹരിച്ചത്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 58 കോടി രൂപയാണ്
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ട്രസ്റ്റ് പ്രൂഡന്‍റ് ഇലക്ട്രല്‍ ട്രസ്റ്റാണ്. ബിജെപിക്ക് ലഭിച്ച സംഭാവനയുടെ എണ്‍പത് ശതമാനവും എയര്‍ടെല്‍, ഡിഎല്‍എഫ് അടക്കമുള്ള വന്‍കിട കന്പനികള്‍ ഉള്‍ക്കൊള്ളുന്ന ഈ തെരഞ്ഞെടുപ്പ് ട്രസ്റ്റലൂടെയാണ് . ആകെ 276 കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം ട്രസ്റ്റുകളിലൂടെ ലഭിച്ചതില്‍ 271 കോടി അഞ്ച് ലക്ഷവും പ്രൂഡന്‍റ് ഇലക്ട്രല്‍ ട്രസ്റ്റ് സംഭാവന ചെയ്തു.
കോണ്‍ഗ്രസിന് ആകെ ലഭിച്ച 58 കോടി രൂപയില്‍ 31 കോടി പ്രൂഡൻറ് ഇലക്ട്രല്‍ ട്രസ്റ്റ് വഴിയാണ്. ജന്‍കല്യാണ്‍ ഇലക്ട്രല്‍ ട്രസ്റ്റ് ബിജെപിക്ക്
45 കോടി 95 ലക്ഷവും കോണ്‍ഗ്രസിന് 25 കോടിയും നല്‍കി. സമാജ് ഇലക്ട്രല്‍ ട്രസ്റ്റ് മൂന്നേമുക്കാല്‍ കോടി ബിജെപിക്കും രണ്ട് കോടി കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. ഇലക്ട്രല്‍ ബോണ്ടുകളില്‍ നല്ലൊരു ശതമാനവും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ടിആര്‍എസിന് 89 കോടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് 74, ബിജെഡി 50 കോടിയും ഡിഎംകെക്ക് 45 കോടിയും ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രാദേശിക പാർട്ടികളില്‍ ടിആർഎസിനാണ് ഏറ്റവും വലിയ വരുമാനം ഉണ്ടായത്. 130 കോടി ടിആര്‍സിന് വരുമാനം ഉണ്ടായപ്പോള്‍ ശിവസേനക്ക് 111 കോടി രൂപയും വരുമാനം ഉണ്ടായി. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്‍റെ വരുമാനത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്‍റെ ഇടിവുണ്ടായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിപിഎമ്മിന് 159 കോടിയും സിപിഐക്ക് ആറ് കോടിയുമാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം.