വനിതാസംവരണ ബിൽ പാസാക്കാനാണ് വീണ്ടും ചേരുന്നത്. അതേസമയം രാജ്യസഭ 16 വരെയാണ് പിരിഞ്ഞതായി അറിയിച്ചിരുന്നത്.

ദില്ലി: വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും. പതിനാറ് മുതൽ പതിനെട്ട് വരെ മൂന്ന് ദിവസമായിട്ടാകും സമ്മേളനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചപ്പോൾ പതിനാറ് വരെയാണ് രാജ്യസഭ സഭ നിർത്തിവച്ചതായി അറിയിച്ചത്. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തിൽ ഭേദ​ഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബം​ഗാളിൽ സ്ത്രീകളുടെ വോട്ട് ഉറപ്പാക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. അതേസമയം ബം​ഗാളിൽ വോട്ടെടുപ്പ് കഴിഞ്ഞ് അടുത്തമാസം ഇനി സഭ ചേർന്നാൽ മതിയെന്നാണ് പ്രതിപക്ഷ നിലപാട്. അമരാവതിയെ ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനമാക്കിയുള്ള ബിൽ ഇന്ന് രാജ്യസഭയിലും പാസാക്കി. ബിൽ പാസാക്കുന്നത് കാണാൻ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിൻ്റെ മകനും മന്ത്രിയുമായ നര ലോകേഷ് പാർലമെൻ്റിൽ എത്തിയിരുന്നു.