തന്റെ പത്രപ്രവർത്തന ധ‍ർമ്മം നിർവ്വഹിച്ചതിനാണ് താലിബാൻ തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് സിദ്ദിഖിയുടെ മാതാവ് ഷാഹിദ അക്തർ...

ദില്ലി: കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ (Afghan) കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ (Danish Siddiqui) കുടുംബം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) (International Criminal Court) പരാതി നൽകി. "യുദ്ധക്കുറ്റങ്ങൾ ചെയ്തതിന്" താലിബാന്റെ (Taliban) ഉന്നത നേതൃത്വത്തെ വിചാരണ ചെയ്യണമെന്ന് ആവശ്യവുമായാണ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ സിദ്ദിഖി (38) കഴിഞ്ഞ വർഷം ജൂലൈ 16 ന് അഫ്ഗാനിസ്ഥാനിൽ വച്ചാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ തകർന്ന രാജ്യം താലിബാൻ ഏറ്റെടുക്കുന്നത് റിപ്പോർട്ട് ചെയ്യാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയതായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദും ആദ്യ ആക്ടിംഗ് ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ബരാദറും ഉൾപ്പെടെയുള്ള താലിബാൻ കമാൻഡർമാർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിനായി അഭിഭാഷകൻ അവി സിംഗ് (Adv. Avi Singh) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടുമെന്നും സിംഗ് കൂട്ടിച്ചേ‍ർത്തു. 

“താലിബാൻ ദാനിഷിനെ കൊലപ്പെടുത്തിയത് അദ്ദേഹം ഒരു പത്രപ്രവർത്തകനും ഇന്ത്യക്കാരനുമായതിനാലാണ്. അതൊരു അന്താരാഷ്ട്ര കുറ്റകൃത്യമാണ്. അഫ്ഗാനിസ്ഥാനിലെ നിയമവാഴ്ചയുടെ അഭാവത്തിൽ, ഡാനിഷിന്റെ കൊലപാതകം നടത്തിയവരെ അന്വേഷിക്കാനും വിചാരണ ചെയ്യാനും ഐസിസിക്ക് അധികാരമുണ്ട്, ”സിംഗ് പറഞ്ഞു.

"2021 ജൂലൈ 16 ന്, ഡാനിഷ് സിദ്ദിഖിയെ... വൈദ്യചികിത്സയ്ക്കായി ഒരു പള്ളിയിലേക്ക് കൊണ്ടുപോയി, ആ പള്ളിയിൽ താലിബാൻ ആക്രമണം നടത്തി, ഡാനിഷിനെ പിടികൂടി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. താലിബാന്റെ റെഡ് യൂണിറ്റ് അദ്ദേഹത്തെ ആക്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൊലപ്പെടുത്തിയ ശേഷം, പൊതുസ്ഥലത്ത് വച്ച് വാഹനം ഇടിച്ചു കയറ്റി. മൃതദേഹം വികൃതമാക്കി. ക്രൂരമായ മർദനമേറ്റതായും 12 ബുള്ളറ്റുകൾ തറച്ചതായും മൃതദേഹത്തിൽ നിന്ന് വ്യക്തമായി. സിദ്ദിഖിയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ ബുള്ളറ്റ് അടയാളങ്ങളില്ലാത്തതിനാൽ പിടികൂടിയതിന് ശേഷമാണ് വെടിയുതി‍ർത്തിരിക്കുക. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഇന്ത്യക്കാരനുമായതിനാലാണ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് വ്യക്തമാണ് - പ്രസ്താവനയിൽ, സിദ്ദിഖിയുടെ കുടുംബം പറഞ്ഞു.

പത്രപ്രവർത്തന ധ‍ർമ്മം നിർവ്വഹിച്ചതിനാണ് താലിബാൻ തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് സിദ്ദിഖിയുടെ മാതാവ് ഷാഹിദ അക്തർ പറഞ്ഞു. "ഡാനിഷ് എപ്പോഴും തന്റെ ജോലിയിൽ സത്യസന്ധതയ്ക്ക് വേണ്ടി നിലകൊണ്ടു. അവൻ എപ്പോഴും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും ഒപ്പിയെടുത്തു. എല്ലായ്‌പ്പോഴും അവൻ ധീരനായിരുന്നു" എന്നും അവർ പറഞ്ഞു.

സംഘട്ടന മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർ നേരിടുന്ന കടുത്ത വെല്ലുവിളികളും ഭീഷണികളും ലോകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മകൻ തിരിച്ചുവരില്ലെങ്കിലും, എന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹത്തിന്റെ പിതാവ് അക്തർ സിദ്ദിഖി പറഞ്ഞു. 

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും കുറഞ്ഞത് ആറ് ഉന്നത താലിബാൻ നേതാക്കളെയും ഉന്നതതല കമാൻഡർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പരാതിയിലടെ ശ്രമിക്കുന്നതെന്ന് സിംഗ് പറഞ്ഞു. മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ റോഹിങ്ക്യൻ അഭയാർത്ഥികൾ നേരിടുന്ന അക്രമങ്ങൾ ലോകത്തെ തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന ചിത്രങ്ങൾ പക‍ർത്തിയതിന് 2018 ലെ പുലിറ്റ്‌സർ സമ്മാനം നൽകി സിദ്ദിഖിയെയും സഹപ്രവർത്തകരെയും ആദരിച്ചിരുന്നു.