വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിച്ചു

അഹമ്മദാബാദ്: ഭീകരവാദികൾ തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം ചിരിക്കുകയായിരുന്നു എന്ന് പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച ശൈലേഷ് കലാത്തിയയുടെ ഭാര്യ. അവര്‍ക്ക് യാതൊരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ശേഷം അവര്‍ ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കലാത്തിയ ഉൾപ്പെടെ മൂന്ന് ഗുജറാത്തികളുണ്ട്. യതീഷ് പർമർ, മകൻ സ്മിത് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂന്ന് പേരുടെയും മൃതദേഹം അവരവരുടെ ജന്മനാട്ടിൽ സംസ്കരിച്ചു. ശൈലേഷിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഭാര്യ ശീതൾബെൻ പൊട്ടിക്കരഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യം ഒരു ഭീകരവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു, ഭര്‍ത്താവ് ഹിന്ദുവാണെന്ന് ഉറപ്പിച്ച ശേഷം വെടിവച്ചു. അദ്ദേഹത്തെ പോലെ മറ്റ് ഹിന്ദുക്കളായ പുരുഷന്മാരെ അവരവരുടെ കുട്ടികളുടെയും ഭാര്യയുടെയും മുന്നിൽ വച്ച് വെടിവച്ചു. ഒരു ദയയും ഇല്ലാതെ വെടിവച്ച ശേഷം അയാൾ ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുന്നതുവരെ അവിടെ തന്നെ നിന്നു. പിതാവ് ഒരു ഹിന്ദുവായതിനാലാണ് തന്റെയും അമ്മയുടെയും മുന്നിൽ ഒരു തീവ്രവാദി അദ്ദേഹത്തെ വെടിവച്ചു കൊന്നതെന്ന് മകൻ നക്ഷ് പറഞ്ഞു. "വെടിയൊച്ച കേട്ടയുടനെ, എല്ലാ വിനോദസഞ്ചാരികളും പഹൽഗാമിൽ അഭയം തേടി ഓടാൻ തുടങ്ങി. രണ്ട് തീവ്രവാദികൾ ഞങ്ങളെ കണ്ടെത്തി, ഞങ്ങളുടെ മതം എന്താണെന്ന് പറയാൻ ആവശ്യപ്പെട്ടു. അവർ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു, ഹിന്ദുക്കളും മുസ്ലീങ്ങളും. തുടർന്ന്, എന്റെ അച്ഛൻ ഉൾപ്പെടെ എല്ലാ ഹിന്ദു പുരുഷന്മാരെയും അവർ വെടിവച്ചു കൊന്ന്, ഓടിപ്പോയി," എന്നും നക്ഷ് പറഞ്ഞു.

ആക്രമണ സമയത്ത്, ആ പ്രദേശത്ത് ഏകദേശം 20 മുതൽ 30 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. ഞാനും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മാറ്റിയ ശേഷം, തീവ്രവാദികൾ അവരോട് 'കൽമ' ചൊല്ലാൻ ആവശ്യപ്പെട്ടു. അത് ചൊല്ലിയ മുസ്ലീങ്ങളെ വെറുതെ വിട്ടു. പക്ഷേ, ചൊല്ലാൻ കഴിയാത്തവരെ അവര്‍ വെടിവച്ചു കൊന്നുവെന്നും കൊല്ലപ്പെട്ട സ്മിത് പർമറിന്റെ മാതൃസഹോദരൻ സാർത്ഥക് നതാനി പറഞ്ഞു. കാലത്തിയയുടെ മകൻ നക്ഷ് സൂറത്തിൽ വെച്ച് പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഭാര്യ ശീതൽബെൻ, മകൻ നക്ഷ്, മൂത്ത മകൾ നിതി എന്നിവർക്കൊപ്പം പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ശൈലേഷ് കലാത്തിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം