1000 കോടി രൂപ മുടക്കി നിർമ്മിച്ച പ്രതിമയുടെ ഉയരം 216 അടിയാണ്. സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ടിൻ എന്നീ അഞ്ച് ലോഹങ്ങൾ കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത് 

ഹൈദരാബാദ്: 11-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി ശ്രീരാമാനുജാചാര്യയുടെ (Ramanujacharya) പ്രതിമ (Statue) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narenra Modi) ശനിയാഴ്ച അനാച്ഛാദനം ചെയ്യും. ഹൈദരാബാദിന് സമീപത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സമത്വ പ്രതിമയെന്നാണ് (Statue of Equality) ശ്രീരാമാനുജാചാര്യയുടെ പ്രതിമ അറിയപ്പെടുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരെയും പ്രതിമയുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുണ്ട്.

ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ചിന്നജീയർ സ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് നഗരം സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദർശനം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തു. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടനം നടക്കുകയെന്ന് പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

'സമത്വ പ്രതിമ'യെക്കുറിച്ച് അറിയേണ്ടതെല്ലാം

• ശ്രീ ചിന്ന ജീയർ സ്വാമി ആശ്രമത്തിന്റെ 40 ഏക്കർ വിസ്തൃതിയിൽ 216 അടി ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 

• ഇരിക്കുന്ന രൂപത്തിലള്ള ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പ്രതിമയാണ് 'സമത്വ പ്രതിമ'യെന്ന് ജീയാർ എജ്യുക്കേഷൻ ട്രസ്റ്റ് ഉദ്യോഗസ്ഥൻ സൂര്യനാരായണ യെല്ലപ്രഗഡ അഭിപ്രായപ്പെട്ടു. 

• അദ്ദേഹത്തിന്റെ ജനനത്തിന്റെ 1,000 വർഷത്തെ സ്മരണയ്ക്കായാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 1000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

• സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ടിൻ എന്നീ അഞ്ച് ലോഹങ്ങൾ കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 2017-ലാണ് കെട്ടിടം സ്ഥാപിച്ചത്, എന്നാൽ മറ്റ് നിർമാണങ്ങളുടെ പൂർത്തീകരണത്തിന് നാല് വർഷമെടുത്തു.

• 63,444 ചതുരശ്ര അടി വിസ്തീർണ്ണമുള്ള താഴത്തെ നിലയിൽ രാമാനുജാചാര്യരുടെ ജീവിതത്തിന്റെയും അദ്ദേഹത്തിന്റെ തത്ത്വചിന്തയുടെയും നേർക്കാഴ്ചകൾ നൽകുന്ന ചിത്രാവതരണമുണ്ട്.

• രണ്ടാം നിലയിൽ, ഏകദേശം 300,000 ചതുരശ്ര അടി വിസ്തൃതിയിൽ രാമാനുജാചാര്യരുടെ ഒരു ക്ഷേത്രമുണ്ട്, അവിടെ നിത്യാരാധനയ്ക്കായി 120 കിലോഗ്രാം സ്വർണ്ണ പ്രതിമ സ്ഥാപിക്കും.

• 14,700 ചതുരശ്ര അടി വിസ്തീർണമുള്ള മുകളിലത്തെ നിലയിൽ ഒരു വേദ ഡിജിറ്റൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവുമുണ്ട്.

• പ്രതിമയ്ക്ക് സാർവത്രിക ആകർഷണം നൽകുന്നതിനായി ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പതാകകൾ പ്രതിമയ്ക്ക് സമീപം സ്ഥാപിക്കുമെന്ന് ആശ്രമത്തിന്റെ ഭാരവാഹികൾ പറഞ്ഞു. ചിന്ന ജീയർ സ്വാമിയാണ് പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്.