അടിച്ചമർത്തലുണ്ടാകുമ്പോൾ ജിഹാദ് ഉണ്ടാകുമെന്നും, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മദനിയുടെ പ്രസ്താവന സാമുദായിക ഐക്യം തകർക്കാനാണെന്ന് ബിജെപി വിമർശിച്ചു.
ദില്ലി: മുസ്ലീം സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ജിഹാദ് എന്ന പദം മനഃപൂർവം ദുരുപയോഗം ചെയ്യുന്നുവെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി. ജിഹാദ് എന്ന വാക്കിന്റെ അർത്ഥം അടിച്ചമർത്തലിനെതിരായ പോരാട്ടം എന്നാണ്. ഇസ്ലാമിന്റെ ശത്രുക്കളാണ് ആണ് ഈ പദം വളച്ചൊടിക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെയും ശത്രുക്കൾ 'ജിഹാദ്' എന്ന പദത്തെ ദുരുപയോഗം, സംഘർഷം, അക്രമം എന്നിവയുടെ പര്യായമാക്കി മാറ്റി. 'ലവ് ജിഹാദ്', 'ലാൻഡ് ജിഹാദ്', 'തലീം (വിദ്യാഭ്യാസം) ജിഹാദ്', 'തുപ്പൽ (ജിഹാദ്)' തുടങ്ങിയ പദപ്രയോഗങ്ങൾ മുസ്ലീങ്ങളുടെ വിശ്വാസത്തെ അപമാനിക്കാൻ ഉപയോഗിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, സർക്കാരിലും മാധ്യമങ്ങളിലും ഉത്തരവാദിത്തമുള്ള ആളുകൾ പോലും ലജ്ജയില്ലാതെ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ജിഹാദ്' ഖുർആനിൽ നിരവധി സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരാളുടെ കടമകളിലേക്കും, സമൂഹത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിലേക്കുമുള്ള ആഹ്വാനമായും, യുദ്ധത്തെ പരാമർശിക്കുമ്പോൾ, അടിച്ചമർത്തലും അക്രമവും അവസാനിപ്പിക്കാനുള്ള പോരാട്ടമായും വിശേഷിപ്പിക്കും. അടിച്ചമർത്തൽ ഉണ്ടാകുമ്പോഴെല്ലാം ജിഹാദ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കപ്പെടുന്നുവെന്നും അവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും മദനി ആരോപിച്ചു.
ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ സുപ്രീം കോടതിയെ "പരമോന്നത"മായി കണക്കാക്കാൻ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. ബാബരി മസ്ജിദ് വിധിയും മുത്തലാഖിന്റെ ക്രിമിനൽവൽക്കരണവും ഉദ്ധരിച്ചായിരുന്നു വിമർശനം. ബാബറി മസ്ജിദ്, മുത്തലാഖ് തുടങ്ങിയ നിരവധി വിഷയങ്ങളിലെ വിധിന്യായങ്ങൾക്ക് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോടതികൾ സർക്കാരിന്റെ സമ്മർദ്ദത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു. കോടതികളുടെ സ്വഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന മുൻകാല സംഭവങ്ങളും നമുക്കുണ്ട്. ഭരണഘടന പിന്തുടരുകയും നിയമം ഉയർത്തിപ്പിടിക്കുകയും ചെയ്യുമ്പോൾ മാത്രമേ സുപ്രീം കോടതിയെ 'സുപ്രീം' എന്ന് വിളിക്കാൻ അർഹതയുള്ളൂ. അങ്ങനെയല്ലെങ്കിൽ, ആ പദവിക്ക് അത് അർഹമല്ലെന്നും മദനി അഭിപ്രായപ്പെട്ടു.
ബുൾഡോസർ നടപടികൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കൽ എന്നിവയും ജാമിയത്ത് മേധാവി ചൂണ്ടിക്കാണിച്ചു, ഈ സംഭവവികാസങ്ങൾ മുസ്ലീങ്ങളെ സുരക്ഷിതരല്ല എന്ന് തോന്നിപ്പിച്ചിട്ടുണ്ടെന്ന് വാദിച്ചു. പിന്നാലെ മഹമൂദ് മദനിക്കെതിരെ ബിജെപി രൂക്ഷ വിമർശനമുയർത്തി. മദനി സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അദ്ദേഹം പൂർണ്ണമായും ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ കേട്ടു. അദ്ദേഹം 'ജിഹാദ്' എന്നതിനെ ഇസ്ലാമിക പശ്ചാത്തലത്തിൽ വിശേഷിപ്പിക്കുകയായിരുന്നു. എന്നാൽ നമ്മൾ അടിച്ചമർത്തപ്പെട്ടാൽ ജിഹാദ് ഉണ്ടാകുമെന്ന് പറയുന്നതിലൂടെ ആരെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത് ഇന്ത്യാ സർക്കാരിനെയാണോ എന്ന് ദില്ലി ബിജെപി വക്താവ് യാസർ ജിലാനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലാവർക്കുമായി ചിന്തിക്കുന്നു. മഹമൂദ് മദനി ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.
