മോഷണത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് കള്ളന് ആത്മഹത്യക്ക് ശ്രമിച്ചു
- മോഷണശ്രമത്തിനിടെ പിടിപ്പിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടാവ് ആത്മഹത്യക്ക് ശ്രമിച്ചു.
- ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലാണ്.
ബെംഗളൂരു: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നു കരുതി മോഷ്ടാവ് വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടുടമസ്ഥർ സ്ഥലത്തെത്തിയെന്ന് മനസ്സിലായപ്പോൾ ആദ്യം സീലിങ് ഫാനിനു മുകളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഭൂതിപുരയിൽ താമസിക്കുന്ന സ്വാസ്ത്വിക്കിനെയാണ് (27) 20 ശതമാനം പൊളളലേറ്റ നിലയിൽ നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോഷണശ്രമത്തിന് വീട്ടുടമസ്ഥൻ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുമുണ്ട്. ബുധനാഴ്ച്ച വൈകുന്നേരം വീട്ടുടമസ്ഥന്റെ ഭാര്യ വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടയിലാണ് ഇയാൾ വീടിനുള്ളിൽ കടന്നുകൂടിയത്. പിന്നീട് വീട്ടുടമസ്ഥനും കുടുംബവും ക്ഷേത്രത്തിൽ പോയപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് കടന്നുകളയാൻ തുടങ്ങുകയായിരുന്നു.
Read More:രാജ്യത്തെ ചൂടേറിയ ഏഴാമത്തെ വര്‍ഷം; ഭയപ്പെടുത്തുന്ന മരണക്കണക്കുകള്‍
അപ്രതീക്ഷിതമായി വീട്ടുടമസ്ഥനും കുടുംബവും എത്തിയപ്പോൾ പിടിക്കപ്പെടുമെന്നു കരുതിയ യുവാവ് ഉടനെ ഹാളിലുള്ള ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ അടുക്കളയിലെത്തി ഗ്യാസ് സിലിണ്ടർ തുറന്നിട്ട് ലൈറ്റർ കത്തിക്കുകയും ചെയ്തു. വീടിനുള്ളിൽ തീയും പുകയും കണ്ട വീട്ടുകാർ ഉള്ളിലെത്തി പരിശോധിച്ചപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടത്. ഉടനെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നഗരത്തിൽ ദിവസക്കൂലിതൊഴിലാളിയാണ് സ്വാസ്ത്വിക്ക്. വിഭൂതിപുര പോലീസ് സംഭവത്തിൽ കേസെടുത്തു.