'കൊവിഡ് വാക്സിനാണെന്ന് അറിഞ്ഞില്ല', ഹരിയാനയിൽ മോഷ്ടിച്ച ബാഗ് തിരികെ നൽകി യുവാവ്
'ക്ഷമിക്കണം, അത് കൊറോണയ്ക്കുള്ള വാസ്കിൻ ആണെന്ന് അറിഞ്ഞില്ല' - എന്ന് ഹിന്ദിയിലാണ് അയാൾ കുറിച്ചിരുന്നത്.
ദില്ലി: വ്യാഴാഴ്ച ഹരിയാനയിൽ നിന്ന് മോഷണം പോയത് 1700 ഡോസ് വാക്സിൻ അടങ്ങിയ ബാഗായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ വാക്സിൻ ബാഗ് തിരികെയെത്തി. കൊവിഡിനുള്ള മരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന കുറിപ്പോടെയാണ് വാക്സിൻ അടങ്ങിയ ബാഗ് മറ്റൊരാൾ വശം മോഷ്ടാവ് തന്നെ തിരികെ എത്തിച്ചത്.
മോഷ്ടാവ് ആരാണെന്ന് അറിയില്ലെങ്കിലും ക്ഷമാപണത്തോടെ മുഴുവൻ വാക്സിനും ഇയാൾ തിരിച്ചെത്തിച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ ജിന്തിലാണ് സംഭവം നടന്നത്. മോഷ്ടിച്ച ബാഗിൽ വാക്സിൻ ആണെന്നറിഞ്ഞതോടെ അജ്ഞാതനായ മോഷ്ടാവ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ ബാഗ് ഏൽപ്പിക്കുകയായിരുന്നു.
ജിന്ത് ജനറൽ ആശുപത്രിയിൽ നിന്നാണ് മരുന്ന് അടങ്ങിയ ബാഗ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുരയാണ്.
പൊലീസുകാർക്കുള്ള ആഹാരമാണെന്നും സ്റ്റേഷനിലെത്തിക്കണമെന്നും തനിക്ക് മറ്റൊരു ഡെലിവറിയുണ്ടെന്നും പറഞ്ഞാണ് അജ്ഞാതൻ ചായക്കടയിലുള്ള ആളുടെ കൈവശം വ്യാഴാഴ്ച ഉച്ചയോടെ ബാഗ് ഏൽപ്പിച്ചത്.