രാജസ്ഥാനിലെ ഉദയപൂരിലുള്ള ഒരു സ്കൂളിൽ കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയ്പൂർ: സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് കടപുഴകി വീഴുകയായിരുന്നു. പോസ്റ്റ് തലയിൽ ഇടിച്ചുണ്ടായ പരിക്കാണ് മരണ കാരണം. രാജസ്ഥാനിലെ ഉദയപൂരിലെ സ്കൂളിലെ മൈതാനത്ത് തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉദയപൂരിലെ തീതാർഡിയിൽ ആർകെ പുരം സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ മഹർത്ത് രാജ് സിംഗ് ആണ് മരിച്ചത്. പോസ്റ്റ് തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ അടുത്തുള്ള എംബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്ര സിംഗ് ചരൺ അറിയിച്ചു. വസ്തു കച്ചവടക്കാരനായ ദേവേന്ദ്ര പാൽ സിംഗ് ചൗഹാന്റെ ഏക മകനാണ് മഹർത്ത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മോർച്ചറിക്ക് മുൻപിൽ കുട്ടിയുടെ ബന്ധുക്കൾ സ്കൂൾ അധികൃതർക്കെതിരെ രംഗത്തെത്തി. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. മൈതാനത്തെ കായിക ഉപകരണങ്ങളുടെ ബല പരിശോധനയിൽ വീഴ്ചയുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.